ബാങ്ക് ജപ്തിയിലൂടെ വീട് നഷ്ടപ്പെട്ട കുടുംബത്തിന് തുണയായി അതേ ബാങ്കിലെ ജീവനക്കാരി
.
കൊയിലാണ്ടി: ബാങ്ക് ജപ്തിയിലൂടെ വീട് നഷ്ടപ്പെട്ട കുടുംബത്തിന് തുണയായി അതേ ബാങ്കിലെ ജീവനക്കാരി. സ്വാർത്ഥതയുടെയും വിദ്വേഷത്തിന്റെയും വാർത്തകൾക്കിടയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു മാതൃകയായി മാറിയിരിക്കുകയാണ് കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറി മേഴ്സി ചെറിയാൻ.

കടക്കെണിയിൽ പെട്ട് ജപ്തിയുടെ നിഴലിലായിരുന്ന ഒരു നിർധന കുടുംബത്തിന്റെ ബാധ്യത മുഴുവൻ സ്വന്തം കയ്യിൽ നിന്നും പണമടച്ച് തീർത്താണ് തന്റെ 29 വർഷത്തെ സേവനത്തിന് ശേഷം മെയ് 30ന് അവർ സന്തോഷത്തോടെ പടിയിറങ്ങിയത്. വർഷങ്ങൾക്ക് മുൻപ് ബാങ്ക് റിക്കവറിയുടെ ഭാഗമായി വീടുകളിൽ പോകുമ്പോൾ അവിടെയുള്ള നിരാലംബരുടെ ദയനീയാവസ്ഥ കണ്ട് കൈയിലുള്ള തുക മുഴുവൻ അവർക്ക് നൽകി മടങ്ങുന്നത് മേഴ്സി ചെറിയാന്റെ പതിവായിരുന്നു.

അങ്ങനെയിരിക്കെയാണ് 2022 ജനുവരിയിൽ ജപ്തി നടപടികളിലേക്ക് നീങ്ങിയ ബാലുശ്ശേരി കോക്കല്ലൂർ മരപ്പാലം കവുങ്ങിൻ തോട്ടത്തിൽ ജാനകിയുടെ കുടുംബം ബാങ്കിന്റെ അദാലത്തിലെത്തുന്നത്. തിരിച്ചടക്കാൻ മറ്റ് വഴികളൊന്നുമില്ലാതെ ബാങ്ക് വരാന്തയിലിരുന്ന് പൊട്ടി കരഞ്ഞ ആ കുടുംബത്തെ മേഴ്സി ആശ്വസിപ്പിക്കുകയും താൽക്കാലികമായി ജപ്തി ഒഴിവാക്കാൻ വായ്പ പുതുക്കുന്നതിനുള്ള ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷത്തോളമായി ഈ കുടുംബത്തിന്റെ മാസത്തവണകൾ കൃത്യമായി അടച്ചുപോന്നിരുന്നത് മേഴ്സി ചെറിയാൻ സ്വന്തം കയ്യിൽ നിന്നായിരുന്നു എന്ന കാര്യം സഹപ്രവർത്തകർ പോലും അറിയുന്നത് കഴിഞ്ഞ ദിവസമാണ്. താൻ വിരമിച്ചതിന് ശേഷം ഈ കുടുംബത്തിന് മാസത്തവണകൾ അടയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയ മേഴ്സി, ജോലിയിൽ നിന്നും പടിയിറങ്ങുന്നതിന് മുൻപ് ആ വായ്പ പൂർണ്ണമായി ക്ലോസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ശിഷ്ടകാല ജീവിതത്തിനായി കരുതിവെക്കേണ്ട വലിയൊരു തുകയാണ് ഇതിനായി അവർ വിനിയോഗിച്ചത്. തന്റെ 29 വർഷത്തെ സർവീസിനിടയിൽ കെ സി ഇ യു നേതൃത്വത്തിൽ പ്രതിമാസം 500 രൂപ വീതം ചേർത്തുവന്ന യൂണിയൻ ഫണ്ടും അതിന്റെ പലിശയും പൂർണ്ണമായി പിൻവലിച്ചാണ് വായ്പ അവസാനിപ്പിക്കാൻ ആവശ്യമായ ഭീമമായ തുക അവർ കണ്ടെത്തിയത്.

മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മേഴ്സി ചെറിയാന് ബാങ്ക് ജീവനക്കാരും നാട്ടുകാരും ഹൃദയനിർഭരമായ യാത്രയയപ്പാണ് നൽകിയത്. സ്തുത്യർഹമായ സർവീസിനൊടുവിൽ പടിയിറങ്ങുമ്പോൾ കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിന് മാത്രമല്ല, സമൂഹത്തിനാകെ അഭിമാനിക്കാവുന്ന ഒരു വലിയ മാതൃകയാണ് മേഴ്സി ചെറിയാൻ അവശേഷിപ്പിക്കുന്നത്.



