ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍; വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി
.
രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർധനവ്. 42 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ഇതോടെ ദില്ലിയിൽ സിലിണ്ടറിൻ്റെ വില 3113.50 രൂപ ആയി. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് ഇനി 42 രൂപ കൂടുതൽ നൽകണം. നേരത്തെ വില ഇരട്ടിയിലധികം വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ വില വർധന. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി (എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും വർധനയുണ്ട്.

11 രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. ഇതോടെ 5 കിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി ഉയർന്നു. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്.

ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെ 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടി. നേരത്തെ, വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത് വന്നിരുന്നു. വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും ഇത് ഹോട്ടലുകളുടെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയെന്നും പ്രസ്താവനയിൽ പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു.




