നിതിൻ രാജിൻ്റെ മരണം; ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
.
ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പൊലീസ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്. അധ്യാപകരുടെ അധിക്ഷേപത്തെ തുടർന്നാണ് നിതിൻരാജ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

എന്നാൽ നിതിൻരാജ് ആപ്പ് മുഖേന ലോൺ എടുത്തിരുന്നു. ഇവരിൽ നിന്നുള്ള ഭീഷണിയും നേരിട്ടതായി പരാതിയുണ്ട്. ഇതേ തുടർന്ന് ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ അന്വേഷണത്തിലാണ് നോയിഡയിൽ നിന്നും പൊലീസ് ആപ്പ് നടത്തിപ്പുകാരെ പിടികൂടിയത്. നിതിൻ രാജിൻ്റെ മരണത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉടനീളം അരങ്ങേറിയത്. ആരോപണ വിധേയനായ അധ്യാപകനെ കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.




