മാതൃഭാഷയ്ക്ക് വീണ്ടും അംഗീകാരം; മലയാളത്തിൽ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവർക്ക് സ്കോളര്‍ഷിപ്പുമായി സർക്കാർ
.
തിരുവനന്തപുരം: മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ പത്താം ക്ലാസില്‍ മലയാളത്തിന് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പത്താം ക്ലാസില്‍ മലയാളത്തില്‍ ഉയർന്ന മാര്‍ക്ക് നേടുകയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മലയാള ഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതിനായി നിരവധി പുരോഗമനപരമായ മാറ്റങ്ങള്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് മലയാളത്തിന് വീണ്ടും അംഗീകാരമെന്ന നിലയില്‍ സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. ഭാഷാപഠനത്തിന് ഊന്നല്‍ നല്‍കികൊണ്ട്, മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ എസ്എസ്കെ നടപ്പാക്കുന്നുണ്ട്.




