ആരോഗ്യനിലയിൽ പുരോഗതി; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. രക്ത സമ്മർദം അടക്കം സാധാരണ നിലയിലേക്ക് എത്തിയതോടെ, പുലർച്ചെ നാലിന് മന്ത്രിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മന്ത്രി പരിയാരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. തുടർ പരിശോധനകൾ തിരുവനന്തപുരത്ത് എത്തിയ ശേഷം നടത്തും.

വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗം എം ആർ ഐ സ്കാൻ, എം ആർ അഞ്ജിയോഗ്രാം ഫലങ്ങൾ പരിശോധിച്ച് മന്ത്രി വീണ ജോർജിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ഫെബ്രുവരി 25 ന് കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരികെ പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മന്ത്രിക്കെതിരായ ആക്രമണം നടന്നത്. കാറിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലേക്ക് നടക്കുകയായിരുന്ന മന്ത്രിക്ക് നേരെ കെ എസ് യു പ്രവർത്തകർ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് തന്നെ സന്ദർശിച്ചിരുന്നു.

നാനാഭാഗത്ത് നിന്നും കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് ഗുണ്ടായിസത്തിനെതിരെ ഉയർന്നത്. എന്നാൽ, ഒരു വനിതാ മന്ത്രിക്ക് നേരെ ആക്രമണമുണ്ടായിട്ടും, അതിനെ അപലപിക്കുന്നതിന് പകരം ഹീന പ്രവൃത്തി ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.




