ആദരമർപ്പിച്ച് സ്വരലയ സമന്വയം, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ് എംടിക്ക് മാത്രം അവകാശപ്പെട്ട വ്യക്തിത്വ വിശേഷം

എം ടിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സ്വരലയ പാലക്കാട്. എംടി മലയാളത്തിൻ്റെ സുകൃതമായ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നും, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ് എംടിക്ക് മാത്രം അവകാശപ്പെട്ട വ്യക്തിത്വ വിശേഷം ആണെന്നും അന്ത്യപ്രണാമത്തിൽ സെക്രട്ടറി ടി. ആർ. അജയൻ പറഞ്ഞു. സ്നേഹമായിരുന്നു എംടിയുടെ രാഷ്ട്രീയം. അദ്ദേഹം കൂടല്ലൂരിൽ നിന്ന് ലോകമായി വളർന്നു. ജീവിതത്തെ അതീവ ലാളിത്യത്തോടെയും, അതിൻ്റെ ഉയരവും ആഴവും മഹാ ഗാംഭീര്യത്തോടെയും എംടി ആവിഷ്കരിച്ചു എന്നും സ്വരലയയുടെ അന്ത്യപ്രണാമത്തിൽ പറഞ്ഞു.

സ്വരലയ സമന്വയം നൃത്തസംഗീതോത്സവത്തിൻ്റെ ആറാം ദിനത്തിലെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചത് എംടിയോടുള്ള ആദരം അർപ്പിച്ചുകൊണ്ടാണ്. സെക്രട്ടറി ടി. ആർ. അജയൻ അന്ത്യപ്രണാമം അർപ്പിച്ച് സംസാരിച്ചു. സദസ്സ് മുഴുവൻ എംടിയോടുള്ള ആദരവിൽ മൗനത്തിൽ അലിഞ്ഞു. കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ ആറാം ദിവസത്തിലെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡൻ്റ് എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനായ ചടങ്ങിൽ പി.എം. രവീന്ദ്രൻ, പി. ഉണ്ണിക്കൃഷ്ണൻ, എൻ. കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.

