ബൈക്ക് നിർത്തി റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന യുവാവിന് നേരെ കൊയിലാണ്ടി എസ്.ഐ.യുടെ ക്രൂര മർദ്ദനം
കൊയിലാണ്ടി: റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന യുവാവിന് നേരെ കൊയിലാണ്ടി എസ്.ഐ.യുടെ ക്രൂര മർദ്ദനം. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീജേഷാണ് കൊയിലാണ്ടി ബീച്ച് റോഡിൽ ആരിഫ മഹലിൽ താമസിക്കുന്ന ഫർഹാൻ എന്ന യുവാവിനെ മർദ്ദിച്ചത്. കഴിഞ്ഞ മാസം വാങ്ങിയ പുതിയ ബൈക്കും പോലീസ് അകാരണമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. കാലിന് ലാത്തികൊണ്ട് അടിച്ചതിനെ തുടർന്ന് പരിക്കേറ്റിറ്റുണ്ട്. അടിയേറ്റ ഇടത് കാൽമുട്ടിന് മീതെ വീങ്ങി ചോരപ്പാടുകൾ ഉണ്ടായിട്ടുണ്ട് നടക്കാൻ പ്രായസമുണ്ടെന്നാണ് ഫർഹാൻ പറയുന്നത്. ആശുപത്രിയിൽ കിടന്നാൽ വീണ്ടും പോലീസ് മർദ്ദി്ക്കുമെന്ന് ഭയന്ന് യുവാവ് ചികിത്സ തേടാതെ വേദനയോടെ വീട്ടിൽ കഴിയുകയാണ്.
തിങ്കളാഴ്ച സന്ധ്യയ്ക്ക് 7.30നാണ് സംഭവം. തന്റെ സുഹൃത്തായ പയ്യോളിയിലെ കാട്ടിൽ വളപ്പിൽ മുർഷിദുമായി ബൈക്കിൽ ഒന്നിച്ച് ഇരുവരും കൊയിലാണ്ടി അണേല റോഡിലെ സുഹൃത്തിന്റെ വീട്ടിലേക്കും പോകുകയായിരുന്നു. രാത്രിയായത്കൊണ്ട് സുഹൃത്തിന്റെ വീട് മനസിലാകാത്തതിനെ തുടർന്ന് ബൈക്കിൽ നിന്ന് ഇറങ്ങി സുഹൃത്തിനെ ഫോണിൽ വിളിച്ചു വഴി ചോദിക്കുന്ന സമയത്താണ് അത് വഴി വന്ന കൊയിലാണ്ടി പോലീസ് ജീപ്പിലെത്തിയ എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാക്കളോട് ക്രൂരമായി പെരുമാറിയത്. എന്താടാ ഇവിടെ എന്ന് ആക്രോശിച്ചുകൊണ്ട് ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് വാഹനത്തിൽ കയറ്റുകയും ബൈക്ക് മറ്റൊരു പോലീസുകാരൻ സ്‌റ്റേഷനിൽ എത്തിക്കുകയുമാണ് ഉണ്ടായത്.
എസ്.ഐ. ശ്രീജിത്താണ് ഇവരെ അടിച്ചതെന്ന് ഇവർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. രണ്ട് പേർക്കും ലൈസൻസും വാഹനങ്ങളുടെ പേപ്പറും ഉണ്ടായിട്ടും അടിച്ചത് എന്തിനാണെന്നും ബൈക്ക് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്നും അറിയില്ല. രണ്ട് മണിക്കൂറിലേറെ സ്റ്റേഷനിൽ നിര്ത്തിയശേഷം ഇന്ന് രാവിലെ 9 മണിക്ക് വന്നാൽ ബൈക്ക് വിട്ട്തരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചവരെ കാത്തിരുന്നിട്ടും ബൈക്ക് വിട്ടു കൊടുത്തില്ല. ഒടുവിൽ ആർ.സി. ഓണർ വന്ന് ബൈക്ക് ആവശ്യപ്പെട്ടെങ്കിലും എന്ത് ബൈക്കെടാ പോടാ പുറത്ത് എന്ന് പറഞ്ഞ് എസ്.ഐ. ചീത്ത വിളിക്കുകയായിരുന്നെന്ന് ഫർഹാനും മുർഷിദും വ്യക്തമാക്കി.