സഹകരണ റമദാന്‍ വിപണികള്‍ ഒമ്പതിന് തുടങ്ങും
കോഴിക്കോട്: സംസ്ഥാനത്ത് പൊതുവിപണിയില്‍ ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്തി വരുന്ന കണ്‍സ്യൂമര്‍ ഫെഡ് റമദാന്‍ പുണ്യനാളുകളില്‍ ഒമ്ബത് മുതല്‍ 13 വരെ അഞ്ച് ദിവസത്തേക്ക് സഹകരണ റമദാന്‍ വിപണികള്‍ നടത്തും. ജില്ലാകേന്ദ്രങ്ങളില്‍ ഒരു വിപണി എന്ന ക്രമത്തില്‍ 13 റമദാന്‍ മാളുകള്‍ ആണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ സുരക്ഷ മുന്‍കരുതലുകള്‍ കാരണം തീരദേശ മലയോരമേഖലകള്‍ക്ക് പ്രാധാന്യ നല്കി കൊണ്ട് നാല് ത്രിവേണിയുടെ സേവനം പ്രയോജനപ്പെടുത്തി റമദാന്‍ വിപണിയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ഫെഡറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും റമദാന്‍ വിപണികള്‍. ഒരു ദിവസം ആയിരം ഉപഭോക്താക്കള്‍ക്ക് നല്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്. 13 ഇനം നിത്യേപയോഗ സാധനങ്ങള്‍ പൊതുവിപണി വിലയില്‍ നിന്നും വിലകുറച്ച് സബ്‌സിഡി നിരക്കില്‍ വില്പന നടത്തും. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ച 13 ഇനങ്ങള്‍ റേഷന്‍കാര്‍ഡ് മുഖേന നിയന്ത്രിത അളവിലായിരിക്കും നല്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ പുറമേ ആട്ട,മൈദ, റവ ബിരിയാണി അരി മുതലായ സാധനങ്ങള്‍ പൊതുവിപണയേക്കാള്‍ ഗണ്യമായ കുറവില്‍ വിപണിയില്‍ ലഭ്യമാകും.
ഒരു കുടുംബത്തിന് 800 രൂപയ്ക്ക് ലഭ്യമാകുന്ന സാധനങ്ങള്‍ റമദാന്‍ വിപണയില്‍ 482 രൂപയ്ക്ക് ലഭിക്കും. ഇതിലൂടെ ഉപഭോക്താവിന് 318 രൂപയുടെ മെച്ചം ഉണ്ടാകുന്നുണ്ട്. ജയ, കുറുവ അരി കിലോക്ക് 25 രൂപ നിരക്കില്‍ അഞ്ച് കിലോയും മട്ട അരി 24 രൂപ നിരക്കില്‍ അഞ്ച് കിലോയും പച്ചരി 23 രൂപ നിരക്കില്‍ രണ്ട് കിലോയും പഞ്ചസാര 22 രൂപക്ക് ഒരു കിലോയും വെളിച്ചെണ്ണ ഒരു ലിറ്ററിന് 90 രൂപക്കും ചെറുപയര്‍ 500 ഗ്രാമിന് 60 രൂപ നിരക്കിലും കടല 500 ഗ്രാമിന് 43 രൂപക്കും വന്‍പയര്‍ 500 ഗ്രാമിന് 45 രൂപയും തൂവരപരിപ്പ് 550 ഗ്രാമിന് 60രൂപയും ഉഴുന്ന് 500ഗ്രാമിന് 58രൂപയും മുളക് 500 ഗ്രാമിന് 67രൂപയും മല്ലി 500 ഗ്രാമിന് 65 രൂപയും നിരക്കിലാണ് സബ്‌സിഡി. റീജ്യനല്‍ മാനേജര്‍ രാജേഷും പങ്കെടുത്തു.