വീട് നിര്‍മാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി
കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിര്‍മാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങല്‍ രമേശിൻ്റെ പറമ്പില്‍ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ടി മുഹമ്മദലിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്‌ഥലം സന്ദര്‍ശിച്ചു ശേഷിപ്പുകള്‍ പരിശോധിച്ചു. ഇവ കോളേജ് ചരിത്ര വിഭാഗം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. 50 സെന്റീമീറ്റര്‍ അകലത്തില്‍ 2 നന്നങ്ങാടികളാണ് പറമ്പില്‍ നിന്നു കണ്ടെത്തിയത്. അധ്യാപകര്‍ നടത്തിയ പ്രാദേശിക പര്യവേക്ഷണത്തില്‍ തൊട്ടടുത്ത പറമ്ബില്‍ പ്രാചീന കാലത്തെ കല്‍ത്തുളകള്‍, സൂക്ഷ്‌മ ശിലായുധം, മധ്യകാല ഘട്ടത്തിലേതെന്നു തോന്നിപ്പിക്കുന്ന തിളങ്ങുന്ന മണ്‍പാത്ര കഷ്‌ണങ്ങള്‍ എന്നിവയും കണ്ടെടുത്തു. ഇരുമ്ബുയുഗ കാലത്തും മധ്യകാലത്തും പ്രദേശത്ത് വ്യാപകമായ കുടിപ്പാര്‍പ്പുകള്‍ ഉണ്ടായിരുന്നതിന്റെ വ്യക്‌തമായ സൂചനകളാണ് പര്യവേക്ഷണത്തില്‍ തെളിഞ്ഞതെന്ന് ഡോ. ടി മുഹമ്മദലി പറഞ്ഞു. അധ്യാപകരായ ഡോ. സിഎ അനസ്, ഡോ. യു ഷുമൈസ്, ഗവേഷക വിദ്യാര്‍ഥി കെ ഷബ്‌ന എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.