രാത്രികാലങ്ങളിൽ പണം തട്ടുന്ന വിരുതന്മാരെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: രാത്രികാലങ്ങളില്‍ തനിച്ചു സഞ്ചരിക്കുന്ന വഴിയാത്രക്കാരെയും മദ്യപിച്ചു ബോധമില്ലാതെ വഴിയരികില്‍ കിടക്കുന്നവരുടെയും പണം അപഹരിക്കുന്ന രണ്ടു പേരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. മുഖദാര്‍ മരക്കാന്‍കടവ് പറമ്പ് മോഹന്‍ലാല്‍ എന്ന സക്കീര്‍(44), ഇയാളുടെ സഹായി കുണ്ടുങ്ങല്‍ ഫാത്തിമ ഹൗസില്‍ യാസര്‍ (38) എന്നിവരെയാണ് കോഴിക്കോട് ലിങ്ക് റോഡില്‍ വച്ച് ബുധനാഴ്ച രാത്രി 12 മണിയോടു കൂടി പിടികൂടിയത്.
കഴിഞ്ഞ മാസം 28ന് കമ്മത്തിലൈനിനു സമീപം ഉയർന്ന പറമ്പില്‍ വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന നല്ലളം സ്വദേശി മേക്കോത്ത് രാജു എന്നയാളുടെ പോക്കറ്റില്‍ നിന്ന് രണ്ട് പവന്‍ മൂല്യം വരുന്ന സ്വര്‍ണാഭരണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഹീന ഡൈ വര്‍ക്ക്സില്‍ നിന്ന് ഡൈ ചെയ്യാന്‍ നല്‍കി തിരികെ വാങ്ങിയ സ്വര്‍ണാഭരണമാണ് മോഷണം പോയത്.
മോഷ്ടാവിന് അല്‍പം മുടന്തുണ്ടായിരുന്നുവെന്ന് രാജു പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് സംശയമുള്ള ആളുകളുടെയും സമാനമായ കേസുകളില്‍ പിടിയിലായവരുടെയും ഫോട്ടോകള്‍ കാണിച്ചതില്‍ നിന്നാണ് സക്കീറാണ് പ്രതിയെന്ന് പൊലീസിന് മനസ്സിലാവുന്നത്. പകല്‍ മാന്യമായ വസ്ത്രം ധരിച്ച് സമൂഹത്തിലിടപെടുന്ന സക്കീര്‍ രാത്രിയാവുമ്പോള്‍ തന്റെ നാനോ കാറില്‍ നഗരത്തിലേക്കിറങ്ങും.
സാഹചര്യം പരിശോധിച്ച് അനുകൂലമാണെങ്കില്‍ സഹായിയെ അവിടെയിറക്കി മോഷണത്തിന് നേതൃത്വം നല്‍കും. കടത്തിണ്ണയിലും മറ്റും ഉറങ്ങിക്കിടക്കുന്നവരെയും ഒറ്റയ്ക്ക് നടന്നു പോകുന്നവരെയും കവര്‍ച്ച ചെയ്യുകയാണ് ഇവരുടെ രീതി. മോഷ്ടിക്കുന്ന സാധനങ്ങളുടെ മൂല്യത്തിനനുസരിച്ച് ഒരു പങ്ക് സഹായിക്കു നല്‍കും. മദ്യപിച്ചു ബോധരഹിതരായി കിടന്നുറങ്ങുന്നവരെയാണ് ഇവര്‍ കൂടുതലായി ലക്ഷ്യം വെക്കാറ്.
പലരും പരാതിയുമായി പൊലീസിനെ സമീപിക്കാറില്ല. അതുകൊണ്ടു തന്നെ ഇവര്‍ മോഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു കവര്‍ച്ചാ ശ്രമത്തിനിടെ കോഴിക്കോട് കോസ്മോ ബുക്ക് സ്റ്റാളിനു സമീപത്തു വച്ച് സക്കീര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജൂണ്‍ മാസത്തിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. ടൗണ്‍ എസ്.ഐ ഇ.കെ. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.