ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടല്‍: യാത്രക്കാരൻ്റെ ജീവന് രക്ഷിച്ചു
കുറ്റ്യാടി: ഓട്ടത്തിനിടയില്‍ ബസ് യാത്രക്കാരന് നെഞ്ചുവേദന. ജീവനക്കാരുടെ സമയോജിതമായ ഇടപെടല്‍ അദ്ദേഹത്തിൻ്റെ ജീവന് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് കുറ്റ്യാടിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ട അജ്വ ബസില്‍ പേരാമ്പ്ര മൂരികുത്തിയില്‍ നിന്ന് കയറിയ സുന്ദരന്‍ എന്നയാള്‍ക്കാണ് അണ്ടിക്കോട് എത്തിയപ്പോള്‍ നെഞ്ചുവേദന തുടങ്ങിയത്. ഒപ്പം ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു.
സുന്ദരന്‍ അവശനായതോടെ ഡ്രൈവര്‍ കടിയങ്ങാട്ടെ കുന്നുമ്മല്‍ സജിത്തും കണ്ടക്ടര്‍ നിമേഷ് കുമ്ബളവും ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ ശ്യാമും ചേര്‍ന്ന് ഇദ്ദേഹത്തെ പുറക്കാട്ടേരിയിലുള്ള ക്ലിനിക്കില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന്, മറ്റൊരിടത്ത് എത്തിച്ചെങ്കിലും ചികിത്സ ലഭ്യമായില്ല.
തുടര്‍ന്ന് ഇവര്‍ ബസ് മലാപ്പറമ്ബ് ഇഖ്റ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. അതിനുശേഷമാണ് ബസ് മെഡിക്കല്‍ കോളജിലേക്ക് പോയത്. ബസിലെ മുഴുവന്‍ യാത്രക്കാരും പൂര്‍ണമായി സഹകരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.