ബിജെപി പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവം ആരോപണം അടിസ്ഥാന രഹിതം: എസ്.ഡി.പി.ഐ
കൊയിലാണ്ടി: ചെങ്ങോട്ടു കാവിൽ കഴിഞ്ഞ ദിവസം രാത്രി ബി ജെ പി പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പാർട്ടിയെ ബന്ധപ്പെടുത്തിയുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും, പോലീസ് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും എസ്.ഡി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു, അനാവശ്യമായി എസ്.ഡി.പി.ഐ.യെ സംഭവത്തിലേക്ക് വലിച്ചിഴച്ചു പ്രദേശത്ത് കലാപം അഴിച്ചു വിടാനുള്ള സംഘപരിവാറിന്റെ കുൽസിത ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്നും നേതാക്കൾ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം വിശകലനം ചെയ്യാൻ ഇന്ന് അടിയന്തരമായി യോഗം ചേരുകയായിരുന്നു.
സമഗ്രമായ അന്വേഷണം നടത്താതെ സംഘപരിവാർ നേതൃത്വത്തിന്റെ നിർദ്ദേശത്തിനനുസരിച് ചെങ്ങോട്ടുകാവ്, കവലാട് പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ കയറി ഭീകരന്തരീക്ഷം സൃഷ്ടിച്ച കൊയിലാണ്ടി പോലീസിന്റെ നടപടിയിൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കൾ വ്യക്തമാക്കി. മതേതരത്വമാണ് ഇന്ത്യ ഭീകരതയാണ് ആർ.എസ്.എസ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു എസ് ഡി പി ഐ നേരത്തെ സംഘടിപ്പിച്ച വാഹന ജാഥ കൈയേറാൻ ആർ.എസ്.എസ് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പാർട്ടി നൽകിയ പരാതിയിൽ പോലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് റിയാസ് (പയ്യോളി), ഹർഷൽ (ചിറ്റാരി), ജലീൽ (പയ്യോളി) തുടങ്ങിയവർ സംസാരിച്ചു.