ബസില്‍ മാലപൊട്ടിക്കാൻ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി
പാലക്കാട്: സ്വകാര്യ ബസില്‍ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെ നാട്ടുകാര്‍ പിടികൂടി. തിരുപ്പൂര്‍ അഞ്ചാം നമ്ബര്‍ നാഗമ്മാള്‍ കോവില്‍ തെരുവില്‍ ഭവാനി (20), മീന (25) എന്നിവരെയാണ് പിടികൂടിയത്. ആലത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച രാവിലെ 10.30നാണ് സംഭവം.
പാലക്കാടുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്ന ആലത്തൂര്‍ വെങ്ങനിയൂര്‍ കിഴക്കേവീട്ടില്‍ കണ്ണന്‍കുട്ടിയുടെ ഭാര്യ ശകുന്തളയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് കിട്ടാതായതിനെ തുടര്‍ന്ന് ഹാന്‍ഡ് ബാഗ് വലിച്ചെടുത്ത് ബസില്‍നിന്ന് ഇറങ്ങി.
ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ശകുന്തള ഇവരുടെ പിറകെ ഓടി. വിവരമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആലത്തൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. മോഷ്ടിച്ച ഹാന്‍ഡ് ബാഗ് ഇവരില്‍നിന്ന് കണ്ടെടുത്തു.
എസ്.ഐ: കെ.എ. ഗോപി, അഡീഷണല്‍ എസ്.ഐ: പി. പ്രഭാകരന്‍, സി.പി.ഒമാരായ വിജയകുമാരി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. യുവതികള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.