പിണറായിയെ കൊലപ്പെടുത്താൻ ഇനാം പ്രഖ്യാപിച്ച RSS നേതാവിനെ കോടതി ജയിലിലടച്ചു
ഭോപ്പാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജയിനില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്റ് ചെയ്തു. ആര്‍എസ്എസ് ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് ആയിരിക്കെയാണ് കുന്ദന്‍ ചന്ദ്രാവത്ത് കൊലവിളി പ്രസംഗം നടത്തിയത്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സഞ്ജയ് സിങ്ങ് റിമാന്റ് ചെയ്തതിനെ തുടര്‍ന്ന് കുന്ദന്‍ ചന്ദ്രാവത്തിനെ ബേരോഗര്‍ഹ് ജയിലിലേക്ക് കൊണ്ടുപോയി. വധഭീഷണി ഉയര്‍ത്തിയ പ്രസംഗത്തില്‍ മാധവ് നഗല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ആര്‍എസ്എസ് അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന സിപിഐ എം വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ ഉജ്ജയിനില്‍ സംഘടിപ്പിച്ച യോഗത്തിലാണ് കുന്ദന്‍ ചന്ദ്രാവത് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പരാമര്‍ശം വിവാദമായെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന പ്രസ്താവനയാണ് ചന്ദ്രാവത് തുടക്കത്തില്‍ നടത്തിയത്. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശം രൂക്ഷമായതോടെ ചന്ദ്രാവത് ഖേദം പ്രകടിപ്പിച്ചിരുന്നു.
കൊലവിളി പ്രസംഗം ദേശീയതലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയത് സംഘപരിവാറിന് വലിയ ക്ഷീണമായിരുന്നു. തുടര്‍ന്ന് ചന്ദ്രാവത്തിനെതിരായി നടപടിയെടുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായതോടെ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് കുന്ദന്‍ ചന്ദ്രാവത്തിനെ നീക്കിയിരുന്നു.