പഴയ കോർപ്പറേഷൻ ഓഫീസ് ചരിത്ര സ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കുന്നു
കോഴിക്കോട്: പഴയ കോർപ്പറേഷൻ ഓഫീസ് ചരിത്ര സ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കുന്നു. കോർപ്പറേഷൻ്റെ നൂറ്റാണ്ട് പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കി സംരക്ഷിക്കുന്നതിനുള്ള കോർപ്പറേഷൻ കൌൺസിലിൻ്റെ തീരുമാനപ്രകാരം പുരാവസ്തു–മ്യൂസിയം വകുപ്പുമായി സഹകരിച്ച് മ്യൂസിയമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിദ്ധ്യത്തിൽ മേയറുടെ ചേംബറിൽ വെച്ചു നടന്ന യോഗത്തിൽ ഇതിനായി വിശദമായ ഡി.പി.ആർ തയ്യാറാക്കുന്നതിന് തീരുമാനമെടുത്തു.
പ്രസ്തുത കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് ചരിത്ര മ്യൂസിയമാക്കി മാറ്റുന്നതിന് മുന്നോടിയായി ചരിത്രകാരന്മാരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗം വിളിച്ചു ചേർക്കുന്നതിനും ധാരണയായി. നഗരത്തിലെ കോംട്രസ്റ്റ് കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
മേയർ ഡോ.ബീന ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.വി.വേണു ഐ.എ.എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ശ്രീ.ഇ.ദിനേശൻ, കേരള മ്യൂസിയം പ്രൊജക്ട് എഞ്ചിനീയർ ശ്രീ.എം.മോഹനൻ, ഡെപ്യൂട്ടി മേയർ ശ്രീ.സി.പി.മുസാഫർ അഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ.പി.ദിവാകരൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ ശ്രീമതി.കൃഷ്ണകുമാരി, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ ശ്രീ.പി.കെ.നാസർ, കോർപ്പറേഷൻ സെക്രട്ടറി ശ്രീമതി.കെയു.ബിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.കെ.പി.രമേഷ, മുൻ മേയർ ശ്രീ.ടി.പി.ദാസൻ, മുൻ എം.എൽ.എ ശ്രീ.എ.പ്രദീപ് കുമാർ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.