KOYILANDY DIARY

The Perfect News Portal

തോക്കില്‍നിന്ന് വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍

പേരാമ്പ്ര: പൂഴിത്തോട് തോക്കില്‍നിന്ന് വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദനെയും (47) മകനെയുമാണ് പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ചിത്രാംഗദന്റെ ഭാര്യ ഷൈജി (37) കൊല്ലപ്പെട്ട കേസിലാണ് നടപടി. ചിത്രാംഗദനെ പയ്യോളികോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മകനെ കോഴിക്കോട് സി.ജെ.എം. കോടതി ജുവനൈല്‍ ഹോമിലേക്കയച്ചു.
19-ന് രാത്രി 10.30 ഓടെയാണ് വീട്ടിലെ അടുക്കളയില്‍വെച്ച്‌ ഷൈജിക്ക് വെടിയേല്‍ക്കുന്നത്. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതും അപകടകരമാംവിധം വീട്ടില്‍ സൂക്ഷിച്ചതുമാണ് ചിത്രാംഗദന്റെ പേരിലുള്ള കുറ്റം.

വീടിനുസമീപത്തെ പാറയ്ക്കടുത്തുനിന്ന് ലഭിച്ച തോക്ക് വീട്ടുകാരെ കാണിക്കുമ്ബോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നായിരുന്നു മകന്‍ നല്‍കിയ മൊഴി. എന്നാല്‍, തോക്ക് ചിത്രാംഗദന്‍ കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ചതാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മൂന്ന് മക്കളില്‍നിന്നും പോലീസ് വിശദമായ മൊഴിയെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനാഫലവും ഇതിന് തെളിവായി.

സംഭവദിവസം രാത്രി തിര നിറയ്ക്കാത്ത നാടന്‍തോക്ക് ഉപയോഗിക്കുന്നവിധം അച്ഛന്‍ മകന് കാണിച്ചുകൊടുത്തിരുന്നു. പിന്നീട് അച്ഛന്‍ തോക്കില്‍ തിര നിറച്ചുവെച്ചു. ഇതറിയാതെ 10.30-ഓടെ മകന്‍ തോക്ക് വീണ്ടും ഉപയോഗിച്ചുനോക്കി. ഈസമയം അടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്ന അമ്മയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ ഓട്ടോതേടി സമീപ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തോക്ക് ആര് നല്‍കിയതാണെന്നുള്ള അന്വേഷണം നടക്കുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *