കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ. ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ ഒരിക്കലും നിഷ്ക്രിയനാകാതെ പ്രവർത്തിച്ച മഹാത്മാഗാന്ധിയുടെ ദർശനങ്ങളിലൂടെ മാത്രമേ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ‘മതേതരത്വം ഗാന്ധിയൻ കാഴ്ചപ്പാടിൽ’ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.
നമ്മുടെ രാജ്യത്തിൻ്റെ മഹാത്തായ മതേതരത്വത്തെ തകർക്കാനുള്ള ഗൂഡമായ ശ്രമങ്ങളാണ് വലിയ രീതിയിൽ നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ, വിഭജനത്തെ തുടർന്ന് മതത്തിൻ്റെ പേരിൽ ജനങ്ങൾ ഏറ്റുമുട്ടുന്ന നവഖാലിയിലെത്തി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാ ക്കാനാണ് ഗാന്ധിജി തയ്യാറായത്. മതേതരത്വം സംരക്ഷിക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ച ഗാന്ധിജിയുടെ ദർശനങ്ങൾ മാത്രമാണ് തകർച്ച നേരിടുന്ന മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഏകമാർഗമെന്നും ഗാന്ധിദർശൻ വേദി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും യു.കെ.കുമാരൻ പറഞ്ഞു.
ജില്ല ചെയർമാൻ പ്രദീപ് കുമാർ കറ്റോട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബേപ്പൂർ രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പുരോഗതിക്ക് സാംസ്കാരിക സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ അൽഫോൻസ മാത്യു മുഖ്യ പ്രഭാഷണം നടത്തി. എൻ.മുരളീധരൻ, വി.വി.സുധാകരൻ, എം.കൃഷ്ണമണി, പി.ഐ.അജയൻ, കണ്ടിയിൽ ഗംഗാധരൻ, രാജീവൻ മഠത്തിൽ എന്നിവർ സംസാരിച്ചു. ‘കാവ്യായനം’ സുരേഷ് പാറപ്രം ഉദ്ഘാടനം ചെയ്തു. ഷാജു കൂമുള്ളി, ജിനേഷ് കോവിലകം, ഷൈജി ഷാജു എന്നിവർ കവിതകൾ അവതരിപ്പിച്ചു.