കാലവർഷക്കെടുതി: രക്ഷാ പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം
തിരുവനന്തപുരം: കാലവർഷക്കെടുതി: രക്ഷാ പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയറ്റ്. കനത്ത മഴ ഉരുൾപൊട്ടലിലേക്കും, കൃഷി നാശത്തിലേക്കും നയിച്ചിട്ടുണ്ട്. പല റോഡുകളും തകർന്നു കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങളിൽ അടിയന്തരമായും പാർടി സഖാക്കൾ ഇടപെടണം.
ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ചിട്ട് വർഷങ്ങളായിട്ടേയുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന വിധത്തിലുള്ള രക്ഷാ പ്രവർത്തനമാണ് കേരള ജനത ഒത്തൊരുമിച്ച് സംഘടിപ്പിച്ചത്. എല്ലാവരേയും യോജിപ്പിച്ചുകൊണ്ട് സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമായിരുന്നു. ആ അനുഭവങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട് ദുരിതങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ ഘടകങ്ങളും സജീവമാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.