കക്കുളം പാട ശേഖരത്തിൽ കൊയ്ത്ത് പാട്ടിൻ്റെ ഈണമില്ലാതെ മകര കൊയ്ത്തിന് മെതിയന്ത്രം എത്തി
കൊയിലാണ്ടി: വർഷങ്ങളുടെ കാർഷിക പാരമ്പര്യമുള്ള വിയ്യൂർ കക്കുളം പാട ശേഖരത്തിൽ ഇത്തവണ കൊയ്ത്ത് പാട്ടിൻ്റെ ഈണമില്ലാതെ മകര കൊയ്ത്തിന് മെതിയന്ത്രം എത്തി. ഇതോടെ കൊയ്ത്തുൽസവമായി നടത്തിയിരുന്ന മകരനെൽ കൃഷി കൊയ്ത്ത് കൊയ്ത്ത് പാട്ടിൻ്റെ ഈണമില്ലാതെ മെതിയന്ത്രത്തിൻ്റെ മുരൾച്ചയിലായി. മനുഷ്യ അദ്ധ്വാനം കുറവും അതൊടൊപ്പം ചിലവും കുറയുന്നതാണ് കർഷകരെ മെതിയന്ത്രം ഇറക്കാൻ പ്രേരിപ്പിച്ചത്.
പത്ത് സെൻ്റ് സ്ഥലത്തിന് ഏഴായിരത്തോളം രൂപ സാധാരണ ചിലവു വരുമ്പോൾ മെതിയന്ത്രത്തിന് രണ്ടായിരം രൂപ മാത്രമെ ചിലവു വരുന്നുള്ളൂ. മാത്രമല്ല എളുപ്പം വേർതിരിക്കാനും സാധിക്കുന്നു. കർഷകർക്ക് നെല്ല് ഉണക്കി ചാക്കിലാക്കിയാൽ മാത്രം മതി. ജില്ലാ പഞ്ചായത്ത് ക്ഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നാണ് മെതിയെന്ത്രം എത്തിയത്. 25 ഏക്കറോളം വ്യാപിച്ചുകിടക്കുന്നതാണ് പാടശേഖരം. നെൽകൃഷി കഴിഞ്ഞാൽ വാഴ, മറ്റു പച്ചക്കറി കളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.