എലത്തൂരിൽ മൂന്ന് വീടുകളിൽ മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ
കോഴിക്കോട്: എലത്തൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു വീടുകളില്‍ മോഷണം. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഐ ഫോണ്‍, എന്നിവ കവര്‍ന്നു. മോഷ്ടിച്ച ബൈക്കില്‍ പോകുന്നതിനിടെ പ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിക്കാനും ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. ഇവരില്‍നിന്ന് തൊണ്ടിമുതല്‍ കണ്ടെടുത്തു.
ശാന്തിനഗര്‍ കോളനിയിലെ സുബൈദ മന്‍സില്‍ അബ്ദുള്‍ സലാം(33), കൊല്ലം പിഷാരികാവിന് സമീപം പാര പള്ളിപറമ്ബില്‍ ഷാനിദ്(20) എന്നിവരാണ് അറസ്റ്റിലായത്. പുത്തലത്ത് ബൈജു, തെക്കെ പഴയ മാളികക്കല്‍ സത്യന്‍, കുന്നത്ത് പറന്പില്‍ അസ്മ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ബൈജുവിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടു പോവുന്നതിനിടയില്‍ ഷാനിദിനെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇയാളുടെ മൊഴി പ്രകാരമാണ് അബ്ദുള്‍ സലാമിനെ ടൗണില്‍ പട്രോളിങ് നടത്തുകയായിരുന്ന എലത്തൂര്‍ എസ്.ഐ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. ഇയാള്‍ പോലീസെത്തുമ്പോള്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ അസ്മയുടെ വീട്ടില്‍നിന്നാണ് ലാപ്ടോപ്പും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐ ഫോണും സംഘം കവര്‍ന്നത്.
മുകള്‍ ഭാഗത്തുകൂടിയാണ് മോഷ്ടാക്കള്‍ വീടിനകത്തുകടന്നത്. റെയില്‍വേ ഗേറ്റിനടുത്തെ തെക്കെ പഴയമാളികയ്ക്കല്‍ സത്യന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കടത്തിക്കൊണ്ടു പോകുന്നതിനിടയില്‍ ടയര്‍ ഓവുചാലിലേക്ക് ഇറങ്ങിപ്പോയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാരന്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്‍, റോഡില്‍ കിടക്കുന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാളിയില്‍ ഷെമീര്‍, ടി.എം. ഷഹീര്‍, എന്‍.കെ. നിസാര്‍, എം.കെ. സുഹൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ബൈക്ക് മോഷ്ടാവ് പിടിയിലാവുന്നത്.
അറസ്റ്റിലായ അബ്ദുള്‍ സലാം ഒട്ടേറേ മോഷണക്കേസുകളിലെ പ്രതിയാണെന്ന് എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എ. അഷറഫ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജി, ജിതേന്ദ്രന്‍, ജിനി, ഹോംഗാര്‍ഡുമാരായ ബാലകൃഷ്ണന്‍, ജയകൃഷ്ണന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.