KOYILANDY DIARY

The Perfect News Portal

ആനക്കൊമ്പ്‌ കേസ്; മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

കൊച്ചി: ആനക്കൊമ്പ്‌ കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ്‌ സൂക്ഷിച്ചെന്നാണു പരാതി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ്‌ കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.

ആനക്കൊമ്പ്‌ കൈവശം വച്ച സംഭവത്തില്‍ വനംവകുപ്പു കേസുകള്‍ അവസാനിപ്പിക്കാനിരിക്കെയാണ് കോടതി ഉത്തരവു വന്നിരിക്കുന്നത്. മോഹന്‍ലാലിന് ആനക്കൊമ്പ്‌ കൈവശം വയ്ക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉത്തരവു പുറത്തുവന്നിരുന്നു.

നിലവിലുള്ള വന നിയമങ്ങള്‍ക്കു വിരുദ്ധമാണിത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുവെന്ന മറുപടിയാണു മോഹന്‍ലാല്‍ വനംവകുപ്പിനു നല്‍കിയ അപേക്ഷയില്‍ നല്‍കിയിട്ടുള്ളത്. ഈ അപേക്ഷ പരിഗണിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കുകയായിരുന്നു.

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്തരവ് അനുസരിച്ചാണ് വനംവകുപ്പ് അനുമതി നല്‍കിയത്. ഇങ്ങനെ അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 13നകം ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്കു നല്‍കണം. ഇതിനോടൊപ്പം ആനക്കൊമ്പ്‌ മോഹന്‍ലാലിനു കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *