അബ്ധുള്‍ അസീസിൻ്റെ തിരോധാനം സി.ബി.ഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
കൊയിലാണ്ടി: ആറര വര്‍ഷം മുമ്പ് കാണാതായ കുറുവങ്ങാട് സെന്‍ട്രലിലെ വ്യാപാരി പാണക്കണ്ടി താഴ അബ്ദുള്‍ അസീസിൻ്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നു. കൊയിലാണ്ടി പോലിസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കോഴിക്കോട് ക്രൈം ബ്രാഞ്ച് യൂനിറ്റാണ് അന്വേഷിക്കുന്നത്. എന്നാല്‍ സംഭവം നടന്ന് ആറര വര്‍ഷമായിട്ടും കേസന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അബ്ദുള്‍ അസീസിന് എന്ത് പറ്റി എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.
അബ്ദുള്‍ അസീസിനെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ഒരു തുമ്പും ഇതുവരെ കിട്ടിയില്ല. ഇത് കൊണ്ടാണ് കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഭാര്യ ആയിഷാബി. മക്കളായ പി.കെ. ആഷിദ്, അര്‍ഷാദ്, ഷേഗ എന്നിവര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി,ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കും. എന്നിട്ടും ഫലമില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാണ് അസീസിന്റെ തിരോധനത്തെ തുടര്‍ന്ന് നാട്ടുകാര്‍ രൂപവല്‍ക്കരിച്ച കര്‍മ്മ സമിതിയുടെ ചെയര്‍മാനും കൊയിലാണ്ടി നഗരസഭ കൗണ്‍സിലറുമായ കേളോത്ത് വല്‍സരാജും, കണ്‍വീനര്‍ സി.പി.മോഹനനും ആവശ്യപ്പെടുന്നത്.
2015 ജനപരി ഏഴ് രാത്രി ഒന്‍പത് മണി മുതലാണ് അബ്ദുള്‍ അസീസിനെ കാണാതാവുന്നത്. കട പൂട്ടിയ ശേഷം വീട്ടിലെത്തി ഉമ്മറപടിയില്‍ ഇരിക്കുമ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ബൈക്കില്‍ കയറി അബ്ദുള്‍ അസീസ് പോകുന്നത്. രാത്രി 10 മണിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന് മകന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഉടന്‍ വരുമെന്ന മറുപടിയാണ് അസീസ് നല്‍കിയത്. എന്നാല്‍ പിന്നീട് അസീസ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതീകരണമൊന്നുമുണ്ടായില്ല. പിറ്റേന്ന് വൈകിട്ട് വരെ ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ പ്രതികരണമൊന്നുമില്ലായിരുന്നു. ഈ സമയമൊക്കെ ഫോണിൻ്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മൂടാടി ഭാഗമായിരുന്നുവെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ അബ്ദുള്‍ അസിസ് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ വെങ്ങളം മേല്‍പ്പാലത്തിനടിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.
ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഒരു വിധത്തിലള്ള ശാസ്ത്രിയ പരിശോധനയും നടത്തിയിരുന്നില്ല. പിന്നിട് വന്ന അന്വേഷണ ഉദ്യോഗസ്ഥരെല്ലാം മാറി മാറി ശ്രമിച്ചിട്ടും ഈ കേസ് ദുരൂഹമായി തുടരുകയാണ്. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ടി.സജീവനാണ് കേസ് അന്വേഷിക്കുന്നത്. കേസ് തെളിയിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നണ്ടെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പലരേയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. തെളിവുകളും മൊഴികളും വീണ്ടും പുന: പരിശോധിക്കുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.