KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില. അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ നിരക്ക്‌ തന്നെയാണ്‌.

കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇഞ്ചിയുടെ വില 50 രൂപയോളം കുറഞ്ഞു. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇഞ്ചി വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്‌. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.

 

നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി.

Advertisements

 

ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ലാ പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്.

Share news
error: Content is protected !!