വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച കേസ്; ആർ.എസ്.എസ് നേതാക്കളടക്കം പിടിയിൽ
കായംകുളം: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ച കേസിൽ ആർ.എസ്.എസ് നേതാക്കളടക്കം പിടിയിൽ. കരുനാഗപ്പള്ളി പാവുമ്പ പടിഞ്ഞാറെ തെക്കേതിൽ രതീഷ് (39), ആർ.എസ്.എസ് പ്രാദേശിക നേതാക്കളായ വള്ളികുന്നം കടുവിനാൽ കാഞ്ഞുകളിക്കൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തിൽ വിനീത് (കുഞ്ഞാവ- 28) എന്നിവരാണ് അറസ്റ്റിലായത്.
ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയെ ഒന്നാം പ്രതി രതീഷ് നൂറനാട്ടെത്തിച്ച് നഗ്നചിത്രം പകർത്തി. തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചശേഷം ചിത്രം പകർത്തി പ്രചരിപ്പിച്ചതായാണ് കേസ്. രതീഷിൽ നിന്നു ചിത്രം വാങ്ങിയ ഗിരീഷ്, വിനീതിന്‍റെ സഹായത്തോടെയാണ് സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആർ.എസ്.എസിനുള്ളിലെ വിഭാഗീയതയാണ് ചിത്രം പകർത്തി പ്രചരിപ്പിക്കുന്നതിന് കാരണമായതെന്നാണ് അറിയുന്നത്.
Advertisements
ഗിരീഷിന്‍റെ നിർദ്ദേശപ്രകാരമാണ് ചിത്രം പകർത്തിയതെന്ന രതീഷിന്‍റെ മൊഴിയാണ് വിഭാഗീയത പുറത്തുവരാൻ കാരണമായത്. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം. കെ. ബിനുകുമാർ, വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം. എം ഇഗ്ന്യേഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.