സൂപ്പർ കപ്പ്: കോഴിക്കോട് ഫുട് ബോൾ ലഹരിയിലേക്ക്. ഇ എം എസ് സ്‌റ്റേഡിയം ഒരുങ്ങി

സൂപ്പർ കപ്പ്: കോഴിക്കോട് ഫുട് ബോൾ ലഹരിയിലേക്ക്.. കേരളം ആദ്യമായി ആതിഥ്യമരുളുന്ന സൂപ്പർ കപ്പിനെ വരവേൽക്കാൻ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയം ഒരുങ്ങുന്നു. എ ടി കെ മോഹൻബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗിലെ വമ്പന്മാരും കൊമ്പുകോർക്കുന്ന ടൂർണമെന്റിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഫുട്‌ബോളിനെ ഹൃദയത്തിലേറ്റുന്ന മധുരനഗരിയിൽ ഇനി രണ്ടാഴ്‌ച കളിയാരവമുയരും. ഏപ്രിൽ എട്ടിനാണ് ആദ്യമത്സരം.


ആലുവയിലെ വികെഎം സ്‌പോർട്‌സ് ആൻഡ് ടർഫ് കമ്പനിയാണ് ഗ്രൗണ്ട് ഒരുക്കുന്നത്. സ്‌റ്റേഡിയവും മൈതാനവും സംബന്ധിച്ച് ഒരാശങ്കയുംവേണ്ടെന്ന് കെഎഫ്‌എ ജനറൽ സെക്രട്ടറി പി അനിൽകുമാർ പറഞ്ഞു. നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. മാർച്ചിൽ തന്നെ പ്രവൃത്തി പൂർത്തിയാവും. മൂന്നിന് മുമ്പ് ട്രയൽ റൺ നടത്തും. ഫ്ലഡ്‌ലൈറ്റിന്റെ പാനലുകളും ബൾബുകളും മാറ്റി സ്ഥാപിക്കും. വെളിച്ചസംവിധാനം കുറ്റമറ്റതാക്കുകയാണ് പ്രധാന വെല്ലുവിളി. ടർഫിന്റെയും ഡ്രസിങ് റൂമിന്റെയും പെയിന്റിങ്ങും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തീകരിക്കും.



