KOYILANDY DIARY

The Perfect News Portal

രാജൻ്റെ മരണം കൊലപാതകം. വ്യാപാരിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്ച രാത്രിയിലാണ് വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെ ബന്ധുക്കൾ ഇയാളെ അന്വേഷിച്ച് കടയിൽ എത്തുകയായിരുന്നു. ഈ സമയത്ത് രാജൻ കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു . രാജൻ്റെ മുഖത്ത് മർദ്ദനമേറ്റ പാടുകളും, കടക്കുള്ളിൽ മല്പിടുത്തം നടന്നതിൻ്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫാനും, കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ എന്നയാൾ പോലീസിനോട് പറഞ്ഞു. രാജൻ രാത്രി ഒമ്പത് മണിക്ക് ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സി. സി. ടി. വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുണ്ട്. സംഭവത്തെ കുറിച്ച് ഊർജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി. വൈ. എസ്. പി പറഞ്ഞു.

Advertisements