പി വി ഗംഗാധരൻ (80) അന്തരിച്ചു
കോഴിക്കോട്: പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി വി ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന് നേതൃത്വം നൽകി.
1977-ൽ സുജാത എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ചലച്ചിത്ര നിർമ്മാണരംഗത്തേക്കെത്തിയത്. ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി,അഹിംസ, അദ്വൈതം, ഏകലവ്യന്‍, കാണാക്കിനാവ് , അച്ചുവിൻറെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയവ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിൻറെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ്. മക്കളുടെ പ്രൊഡക്ഷൻ കമ്പനിയായ എസ് ക്യൂബുമായി ചേർന്ന് നിർമ്മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
സിനിമാ നിര്‍മ്മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിൻറെ വൈസ് പ്രസിഡണ്ടായും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ പി വി ഗംഗാധരൻ നിലവിൽ എഐസിസി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.
കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിൻറെ സ്ഥാപകൻ പി വി സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ മൂത്ത സഹോദരനാണ്. ഭാര്യ പി വി ഷെറിൻ. ചലച്ചിത്ര നിർമ്മാണക്കമ്പനി എസ് ക്യൂബിൻറെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.