ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണെന്ന് വ്യക്തം: പി. ജയരാജൻ
വടകര : ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്നത് വ്യക്തമാണെന്ന് പി ജയരാജൻ. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെതടക്കം കമന്റ് ഇതിന് തെളിവാണ്. ഇയാൾ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വ്യാജ യൂത്ത് പ്രസിഡന്റിന്റെയും അടുത്ത അനുയായിയും ആണെന്നും പി ജയരാജൻ ഫേസ് ബുക്കിൽ പ്രതികരിച്ചു.
പി ജയരാജന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്:
വടകരയിലെ യുഡിഎഫ് വനിതാ എംഎൽഎയും തൃക്കാക്കര വനിതാ എംഎൽഎയും ഇന്ന് ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പ്രചാരണത്തെ ന്യായീകരിക്കാൻ പത്ര സമ്മേളനം നടത്തി വെല്ലുവിളിക്കുന്നത് കേട്ടു. ഏതെങ്കിലും ഉത്തരവാദപ്പെട്ട നേതാക്കൾ ടീച്ചറെ ആക്ഷേപിച്ചു കമൻ്റ് ചെയ്‌തിട്ടുണ്ടോ എന്ന്.. ഒന്നല്ല .. ഒരുപാടുണ്ട്.. “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ” എന്ന് പറഞ്ഞോണ്ടിരിക്കുന്ന വനിതാ എംഎൽഎയുടെ അറിവിലേക്ക്.
ഇത് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെ കമന്റാണ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെയും വ്യാജ യൂത്ത് പ്രസിഡന്റിന്റെയും അടുത്ത അനുയായിയും.
ഈ കമൻ്റിലെ മറ്റൊരു വിഷയം തൊഴിലാളി വിരുദ്ധതയാണ്. ഹൈസ്കൂളിൽ സയൻസ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചറിനെ തയ്യൽ ടീച്ചർ എന്ന് പറയുന്നതിലൂടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തയ്യൽ തൊഴിലാളികൾ / ടീച്ചർമാർ മോശമായ എന്തോ ജോലിയാണ് ചെയ്യുന്നത് എന്ന ധ്വനിയാണ് ഉണ്ടാക്കുന്നത്. നേരത്തെ തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിച്ചതും ഇതേ യുഡിഎഫ് സംഘമാണ്. വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും.