സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്
.
കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് ഇന്നലെ രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് 5 പേർക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

താലൂക്ക് മുതലുള്ള ആശുപത്രികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. ആശുപത്രിയിൽ മരുന്നുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം. എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. ഉഷ്ണതരംഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്.

വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം ഉപയോഗിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രി തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുന്നത് വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

ഉറങ്ങുമ്പോൾ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക, പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വീട്ടിലെ വിടവുകൾ പാമ്പുകൾ കടക്കാതിരിക്കാൻ അടച്ച് സൂക്ഷിക്കണം. കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത്. പേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും. കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. ഇത് തുടർ ചികിത്സയ്ക്ക് സഹായിക്കും. മുറിവിന് മുകളിൽ തുണിയോ കയറോ കെട്ടരുത്. ഇങ്ങനെ ചെയ്താൽ രക്തയോട്ടം കുറഞ്ഞ് കോശങ്ങൾ നശിക്കും.



