ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ പ്രിയങ്ക ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരുമായി ചര്‍ച്ച നടത്തി. റസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സര്‍ക്കാര്‍ എന്തിനാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
ഗുസ്തി താരങ്ങള്‍ മത്സരങ്ങളില്‍ വിജയം നേടുമ്പോള്‍ അവരില്‍ നാം അഭിമാനം കൊള്ളുന്നു. എന്നാല്‍ അതേ ഗുസ്തി താരങ്ങള്‍ ഇന്ന് നീതിയ്ക്ക് വേണ്ടി തെരുവിലാണ്. സര്‍ക്കാര്‍ എന്തിനാണ് ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഗുസ്തി താരങ്ങളോട് സംസാരിക്കാത്തത്? എന്നാല്‍ രാജ്യം അവരോടൊപ്പമുണ്ട്. ഒരുമിച്ച് നിന്ന് അനീതിയ്‌ക്കെതിരേ പോരാടുന്ന ഗുസ്തി താരങ്ങളില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
റസ്ലിങ്ങ് ഫെഡറേഷന്‍ പ്രസിഡണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഏഴ് വനിതാ താരങ്ങള്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് ഇതിനോടകം രണ്ട് കേസുകളെടുത്തിട്ടുണ്ട്. കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ് വെള്ളിയാഴ്ച എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ പ്രകാരവുമാണ് രണ്ടു കേസുകളെന്ന് ന്യൂഡല്‍ഹി ഡി.സി.പി. അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത പരാതിക്കാരിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ച സുപ്രീംകോടതി കേസ് മേയ് അഞ്ചിലേക്ക് മാറ്റി.