KOYILANDY DIARY

The Perfect News Portal

കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിൽ; പുതിയ ഉത്തരവിറക്കി ചീഫ് വൈൽഡ് വാർഡൻ

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്താണ് കളക്ടറുടെ വിചിത്ര ഉത്തരവ്. എന്നാൽ, അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് കണമല ഇന്നലെ ശാന്തമായത്. ജനവാസ മേഖലയിൽ എത്തുന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പിനും വെടിവെക്കാനുള്ള ചുമതല പൊലീസിനുമായിരുന്നു.

എന്നാൽ നിയമപ്രകാരം കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമാണ് കാട്ടുപോത്ത്. നിയമപ്രകാരം ചീഫ് വൈൽഡ് വാർഡന് മാത്രമാണ് വെടിവെക്കാൻ ഉത്തരവിടാൻ അധികാരം ഉള്ളത്. ഇതിനിടയിൽ ഗതാഗത തടസ്സം ഉണ്ടാക്കി സമരം നടത്തിയ നാട്ടുകാരിൽ 45 പേർക്കെതിരെ പോലീസ് കേസെടുത്തു. മരണപ്പെട്ട തോമസിന്റെ സംസ്കാരം ചടങ്ങുകൾ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. തിങ്കളാഴ്ചയാണ് ചാക്കോയുടെ സംസ്കാരം.