KOYILANDY DIARY

The Perfect News Portal

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ബജറ്റ്; എം.വി ഗോവിന്ദൻ

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് എല്ലാ മേഖലയെയും സ്പർശിച്ചു. കേരളത്തെ വികസന പാതയിലേക്ക് നയിക്കാൻ സഹായിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പ്രതികൂലമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എല്ലാ മേഖലയിലും കുതിച്ചുയരുകയാണ്.

കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകൾക്കിടയിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന ബജറ്റാണ് കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ക്ഷേമ പെൻഷൻ വിഷയത്തിൽ പ്രതിപക്ഷ വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. 24 മാസം ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തിയവരാണ് വിമർശിക്കുന്നത്. അവർ നൽകിയിരുന്ന 600 രൂപ 1600 ആക്കി ഉയർത്തി നൽകി.

 

ക്ഷേമ പെൻഷൻ 1600ൽ നിന്ന് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. കേന്ദ്ര നിലപാട് കൊണ്ടാണ് ഇപ്പോൾ വർദ്ധിപ്പിക്കാൻ കഴിയാത്തത്. കേരളത്തിലെ ജനങ്ങൾക്ക് എന്ത് കിട്ടാതിരിക്കുന്നു എന്ന കാര്യമാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നു. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്ന് കേരളത്തിലെ ഇടതുമുന്നണിക്കെതിരെ സമരം ചെയ്യുന്നവരാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കേരളത്തിൽ പൊതു ശത്രു സിപിഐഎം മാത്രമാണെന്നും എം.വി ഗോവിന്ദൻ.

Advertisements