KOYILANDY DIARY.COM

The Perfect News Portal

സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ

ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സായ രേഷ്മയെ. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന രേഷ്മയെ (24) ആണ് കഴിഞ്ഞ 25-ാം തീയതി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. 
കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മ കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം രേഷ്മയുടെ അമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി 24ന് ആണ് വീട് വിട്ടിറങ്ങിയത്. 
യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയിൽ  ദുപ്പട്ട കെട്ടി കഴുത്തിൽ കുരുക്കിട്ട് നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. 
ഫോണോ, തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നില്ല. ഇത് മൃതദേഹം തിരിച്ചറിയാൻ വൈകി. സംഭവം നടന്ന ദിവസം പുലർച്ചെ 1.45 ന് രേഷ്മ കൈയിൽ വെള്ളക്കുപ്പിയുമായി റെയിൽവേ സ്റ്റേഷനിലെ അതീവ സുരക്ഷാ മേഖലയിലേക്ക് നടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 
റെയിൽവെ സ്റ്റേഷനിലേക്ക് നടന്നു വരുമ്പോൾ യുവതിക്കൊപ്പമോ മുന്നിലോ പുറകിലോ ആരും ഉണ്ടായിരുന്നില്ല. അതേ സമയം റെയിൽവെയുടെ സുരക്ഷിത മേഖലയിലേക്ക് എങ്ങനെ കടക്കാനായി എന്ന് പൊലീസിന് വിശദമാക്കാനായിട്ടില്ല. രേഷ്മയെക്കാൾ ഉയരക്കുറവുള്ള കട്ടിൽ പിടിയിൽ ദുപ്പട്ട കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയെന്നതും സംശയമുയർത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Share news
error: Content is protected !!