KOYILANDY DIARY.COM

The Perfect News Portal

കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് കളക്ടര്‍ താത്കാലികമായി തടഞ്ഞു

കോഴിക്കോട്: കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് താത്കാലികമായി തടഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റേതാണ് ഉത്തരവ്. ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

കെ.എല്‍.ആര്‍ നിയമത്തിന്റെ സെക്ഷന്‍ 120 എ പ്രകാരമാണ് കളക്ടറുടെ ഉത്തരവിറങ്ങിയത്. കെ.എല്‍.ആര്‍ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്. ഇതുപ്രകാരമാണ് രജിസ്‌ട്രേഷന്‍ തടഞ്ഞ് ഉത്തരവിറക്കിയത്.

കിനാലൂര്‍ എസ്‌റ്റേറ്റിലെ 25 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുവിറ്റത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച്‌ മാതൃഭൂമി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാകളക്ടറുടെ ഇടപെടലുണ്ടായിരിക്കുന്നത്.

Advertisements

വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് അത് മറച്ചുവെച്ച്‌ ഭൂമി മറിച്ചുവിറ്റത്. കിനാലൂര്‍ എസ്റ്റേറ്റിലേത് മിച്ചഭൂമിയാണെന്നും അതിനാല്‍ ഭൂമി മുറിച്ചുവില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ലെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നത്. എന്നാല്‍ ഇത് മറികടക്കാന്‍ വേണ്ടി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറച്ചുവെച്ച്‌ സിംഗിള്‍ വെഞ്ചില്‍ മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുകയും ഇതിലൂടെ രജിസ്‌ട്രേഷനുള്ള അനുമതി വാങ്ങിച്ചെടുക്കുകയുമായിരുന്നു ചെയ്തത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുള്ള കാര്യം സിംഗിള്‍ ബെഞ്ചിനെ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ശ്രമിച്ചില്ല.

അതേസമയം ഡിവിഷന്‍ ബെഞ്ചിന്റെയും സിംഗിള്‍ ബെഞ്ചിന്റെയും ഉത്തരവ് ഒരേസമയം നടപ്പിലാക്കാനുള്ള കത്ത് എ.ജിയുടെ ഓഫീസില്‍ നിന്ന് വന്നതും ഇതിനകം വിവാദമായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ജില്ലാകളക്ടര്‍ ഇടപെട്ട് രജിസ്‌ട്രേഷന്‍ താത്കാലികമായി തടഞ്ഞ് ഉത്തരവിറക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *