ഉദയകുമാര്‍ ഉരുട്ടിക്കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷ . ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മറ്റ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വീതം തടവ് വിധിച്ചു. പ്രതികളില്‍ നിന്നും 2 ലക്ഷം രൂപവീതം പീഴയും ഈടാക്കും. കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമെന്ന് കോടതി നിരീക്ഷിച്ചു.
കസ്റ്റഡിമരണക്കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. സര്‍വ്വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നതും സംസ്ഥാനത്ത് ആദ്യമാണ്.കേസില്‍ ശിക്ഷ വിധിക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചത്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്നലെ വിധിച്ചിരുന്നു.

ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് മൂന്നു പ്രതികളായ അജിത്കുമാര്‍, ഇ കെ സാബു, എ കെ ഹരിദാസ് എന്നിവര്‍ക്കെതിരെ തെളിവുനശിപ്പിച്ചതിനുള്ള ഗൂഢാലോചനാ കുറ്റവുമാണ് ചുമത്തിയത്.

ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളും മറ്റ് പ്രതികള്‍ തെളിവുനശിപ്പിക്കാന്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും ചെയ്തതായി കോടതി കണ്ടെത്തി. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പൊലീസുകാരനായ സോമന് ആറുമാസം മുമ്ബ് മരിച്ചു. മറ്റൊരു പ്രതി മോഹനനെ കോടതി കുറ്റവിമുക്തനാക്കി
2005 സപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നില്‍ക്കെയാണ് ഉദയകുമാറിനെ ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് മറ്റൊരുപ്രതിയായ സോമനും ചേര്‍ന്ന് ലോക്കപ്പില്‍ ഉരുട്ടിക്കൊന്നു.
എസ്ഐ ആയിരുന്ന അജിത് കുമാര്‍, സിഐ ആയിരുന്ന ഇ കെ സാബു, അസി. കമീഷണറായിരുന്ന എ കെ ഹരിദാസ് എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് കള്ളക്കേസ് എടുത്തു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരായിരുന്നു പ്രതികള്‍. വിചാരണസമയത്ത് ദൃക്സാക്ഷികള്‍ കൂറുമാറിയതോടെ വിചാരണ അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തു.
കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിങ്ങനെ രണ്ടുകേസായി സിബിഐ കുറ്റപത്രം ഫയല്‍ചെയ്തു. രണ്ടിലും ഒന്നിച്ച് വിചാരണ ആരംഭിച്ചു. പ്രതികള്‍ ചെയ്തത് ഹീനമായ കുറ്റമാണെന്ന് കോടതി കണ്ടെത്തി. സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി പി മനോജ്കുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പ്രതികളായ ഇ കെ സാബു ഡിവൈഎസ്പിയായും എ കെ ഹരിദാസ് എസ്പിയായും സര്‍വീസില്‍നിന്ന് വിരമിച്ചു.
ജിതകുമാര്‍ ഇപ്പോള്‍ ഡിസിആര്‍ബിയില്‍ എഎസ്ഐ ആണ്. ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഹെഡ്കോണ്‍സ്റ്റബിളാണ്. കേസ് നടക്കുമ്ബോള്‍ എസ്ഐ ആയിരുന്ന ടി അജിത് കുമാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഉമ്മന്‍ചാണ്ടി ആഭ്യന്തമന്ത്രിയായിരിക്കെ നടന്ന സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്.
