താമരശേരി ചുരം എട്ടാം വളവിൽ വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് സുരക്ഷാ മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചു
.
താമരശേരി: താമരശേരി ചുരം എട്ടാം വളവിൽ റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് സുരക്ഷാ മുന്നൊരുക്ക പ്രവൃത്തികൾ ആരംഭിച്ചു. സംരക്ഷണ ഭിത്തിയിലെ മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയാനുള്ള പ്രാരംഭനടപടികളാണ് തുടങ്ങിയത്. എട്ടാം വളവിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

പാർശ്വഭിത്തിയോടുചേർന്ന് റോഡിന്റെ ഒരു വശത്തായി വിള്ളൽ രൂപപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിൽ റോഡിനടിയിലെ പഴയ കലുങ്കിന്റെ കല്ലുകൾ അല്പം ഇളകിമാറിയതായി കണ്ടെത്തി. ഇതിനെ തുടർന്നാണ് റോഡിന്റെ സുരക്ഷാഭിത്തിയുടെ പാതയോരത്തെ ചെരിഞ്ഞ കെട്ടിന് മുകളിൽ ജിയോഗ്രിഡ് വിരിച്ച് അതിനുമുകളിൽ സാൻഡ് ബാഗുകൾ നിറച്ചുവെച്ച് താൽക്കാലിക സുരക്ഷയൊരുക്കിയത്.

വളവ് വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി ഗാബിയോൺ നെറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന എട്ടാം വളവിൽ ബുധനാഴ്ചയായിരുന്നു റോഡിന്റെ ഒരു വശത്ത് വിള്ളൽ പ്രകടമായത്. റോഡിന്റെ ഒരുവശത്തായി അഞ്ച് മീറ്ററിലധികം നീളത്തിലും ചിലയിടങ്ങളിൽ എഴുപത് സെന്റിമീറ്ററിലേറെ ആഴത്തിലുമാണ് വിള്ളൽ. വിള്ളൽ കണ്ടതിന് തൊട്ടു പിന്നാലെ മഴവെള്ളം വിള്ളലുകൾക്കിടയിലേക്ക് കിനിഞ്ഞിറങ്ങാതിരിക്കാൻ സന്നദ്ധസംഘടനാ പ്രവർത്തകരുടെ സഹകരണത്തോടെ കരാർ കമ്പനി തൊഴിലാളികൾ റോഡ് ഭാഗത്ത് ടാർപായ വിരിച്ച് അതിനുമുകളിൽ മണൽച്ചാക്കുകൾ നിരത്തി.




