ചൂടിനെ പ്രതിരോധിക്കാൻ മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ലാൻ ശ്രദ്ധേയമാവുന്നു
.
മൂടാടി: കേരളം ചുട്ടു പൊള്ളുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ വൈവിധ്യമായ മാർഗങ്ങൾ വിശദമാക്കികൊണ്ട് മൂടാടി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ഗ്രീഷ്മം ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രാധാന്യം ചർച്ചയാവുന്നു. 2025 ലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ പഞ്ചായത്ത് ഭരണസമിതി വിദഗ്ധ സമിതിയുടെ സഹായത്തോടെ ഹീറ്റ് ആക്ഷൻ പദ്ധതി തയാറാക്കിയത്. ചൂടിനെ പ്രതിരോധിക്കാൻ ഹ്രസ്വകാല ദീർഘകാല പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 2025 നവംബർ മാസത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് പദ്ധതി പ്രകാശനം ചെയ്തത്.

എല്ലാ തദേശ സ്ഥാപനങ്ങളും ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു. ബസ്‌സ്റ്റോപ്പുകൾ കവലകൾ എന്നിവിടങ്ങളിൽ ശുദ്ധജലം ലഭ്യമാവുന്ന ജനകീയ തണ്ണീർ പന്തലുകൾ സ്ഥാപിച്ചു കഴിഞ്ഞു. നന്തിയിൽ ഒരു ലിറ്റർ ശുദ്ധമായ വെള്ളം ഒരു രൂപക്ക് ലഭിക്കുന്ന വാട്ടർ ATM പ്രവർത്തിക്കുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിൽ ചൂടിൻ്റെ ആഘാതമേൽക്കുന്നവരെ പരിചരിക്കാൻ ഹീറ്റ് ക്ലിനിക് ആരംഭിക്കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ അംഗനവാടികളിൽ ചൂട് ക്രമീകരിക്കാനുള്ള കൂൾ റൂഫിംഗ് റിഫ്ലക്റ്റിവ് പെയൻ്റിംഗ് എന്നിവ ചെയ്യാനും അലോപ്പൊതി ഹോമിയോ വെറ്റിനറി എന്നി മേഖലകളിലൂടെ വ്യാപകമായ ബോധവത്കരണ പരിപാടികളും ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ടെന്ന് പ്രസിഡണ്ട് എം.പി അഖില, വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.




