തൃശൂർ പൂരം: ഇന്ന് പകൽ പൂരത്തോടെ കൊടിയിറങ്ങും
.
തൃശൂർ പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിച്ചു. ഉച്ചയ്ക്ക് 12:30-ഓടെ ശ്രീമൂലസ്ഥാനത്ത് വെച്ച് ഇരുമേളങ്ങളും കൊട്ടിക്കലാശിക്കും. തുടർന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്ക് സമീപം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കുടമാറ്റം പ്രതീകാത്മകമായാണ് നടത്തിയതെങ്കിലും അതീവ വർണ്ണാഭമായിരുന്നു.

സാധാരണയായി 50 മുതൽ 60 സെറ്റ് കുടകൾ വരെ ഉയർത്താറുണ്ടെങ്കിലും ഇത്തവണ കുടകളുടെ എണ്ണം ചുരുക്കിയിരുന്നു. പാറമേക്കാവിനു വേണ്ടി തൃക്കടവൂർ ശിവരാജുവും തിരുവമ്പാടിക്കു വേണ്ടി ചന്ദ്രശേഖരനും തിടമ്പേറ്റി. ഇരു വിഭാഗത്തിനുമായി 15 ആനകൾ വീതമാണ് കുടമാറ്റത്തിന് അണിനിരന്നത്. വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനകത്ത് കിഴക്കൂട്ട അനിയന്മാരാരുടെ പ്രമാണിത്വത്തിൽ നടന്ന ഇലഞ്ഞിത്തറ മേളം പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

മുന്നൂറോളം വാദ്യകലാകാരന്മാർ അണിനിരന്ന ഈ പാണ്ടിമേളം പതികാലത്തിൽ തുടങ്ങി വിവിധ താളഘട്ടങ്ങൾ പിന്നിട്ട് കൊടുങ്കാറ്റ് ശമിക്കുന്നത് പോലെയാണ് കൊട്ടിക്കലാശിച്ചത്. കത്തുന്ന വേനൽ ചൂടിലും വൻ ജനസാഗരമാണ് മേളം ആസ്വദിക്കാൻ എത്തിയത്. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകി. പത്തോളം ആനകളുമായി ആരംഭിച്ച എഴുന്നള്ളത്ത് നായ്ക്കനാലിൽ എത്തിയപ്പോഴേക്കും 15 ആനകളായി വർദ്ധിച്ചു. അവിടെ നിന്നും മേളപ്പെരുക്കത്തോടെ എഴുന്നള്ളത്ത് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.




