മദ്യപിച്ച് വാഹനമോടിച്ചു കുടുങ്ങിയത് ആയിരങ്ങൾ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നഷ്ടമായത് 3,305 പേർക്ക്
.
ഒറ്റപ്പാലം: മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടെങ്കില്‍ ഇനി മോട്ടോര്‍ വാഹനവകുപ്പോ പൊലീസോ പിടിച്ചാല്‍ ലൈസന്‍സ് പോകും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലൈസന്‍സ് നഷ്ടമായത് മദ്യപിച്ച് വാഹനമോടിച്ചവർക്കാണ്.

2025 സെപ്റ്റംബർവരെയുള്ള കണക്കുപ്രകാരം 3,305 പേരുടെ ലൈസൻസാണ് താത്കാലികമായി റദ്ദാക്കിയത്. ആകെ ലൈസൻസ് റദ്ദാക്കിയതിന്റെ 37 ശതമാനത്തോളംപേരും ഈ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് മോട്ടോർ വാഹനവകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു. നടപടി നേരിട്ടവരിൽ രണ്ടാംസ്ഥാനത്ത് വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ്. 2025 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തിൽ 558 പേർക്ക് ലൈസൻസ് താത്കാലികമായി നഷ്ടമായി.

അമിതവേഗത്തിന് 155 പേരുടെയും മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിന് 90 പേരുടെയും ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ഭാരംകയറ്റിയതിന് 59 പേരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്‌തെന്നും വിവരാവകാശ രേഖയിൽ പറയുന്നു. ആറുമാസം മുതൽ രണ്ട് വർഷവരെ ലൈസൻസ് നഷ്ടമായവരുണ്ട്. ആറ് വർഷത്തിനിടെ 59,477 പേരുടെ ലൈസൻസാണ് വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്.

കഴിഞ്ഞ നാലുവർഷവും പതിനായിരത്തിലേറെപേർ നടപടി നേരിട്ടു. 2025-ൽ സെപ്റ്റംബർ വരെ മാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടമായി. തുടർന്നുള്ള മാസങ്ങളിലെ കണക്കുകൾ കൂട്ടിയാൽ 10,000 കടക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.



