‘ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിൻ്റേത്’: എം വി ഗോവിന്ദൻ മാസ്റ്റർ
.
ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിൻ്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രത്തിനെതിരെ സംസാരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കുന്നത്. ശബരിമല വിഷയം ചർച്ച ചെയ്താല്‍ അത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്നതുകൊണ്ടാണ് പ്രതിപക്ഷം ഒളിച്ചോടുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യാ യു എസ് കരാറിൽ വ്യക്തത വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം മട്ടന്നൂരിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമസഭയിൽ ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത്. കേന്ദ്ര ബജറ്റിനെ പറ്റി പറയേണ്ടി വരുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ബി ജെ പിയെ സഹായിക്കാനാണ് യുഡിഎഫ് നീക്കം. ശബരിമല വിഷയം സഭയിൽ ചർച്ചചെയ്യാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല. ചർച്ച നടന്നാൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇന്ത്യാ യു എസ് കരാറിനെ പറ്റി പാർലമെൻ്റിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കരാർ വലിയ പ്രതിസന്ധിയുണ്ടാക്കും. അമേരിക്കയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളാനാണ് നീക്കമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വികസനത്തെ പറ്റി ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാകണം. ബേപ്പൂരിൽ അൻവർ മത്സരിക്കുന്നതിന് മുമ്പേ തോൽക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.




