സംസ്ഥാന ബജറ്റിന്മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും
.
സംസ്ഥാന ബജറ്റിന്മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചർച്ചയ്ക്ക് മറുപടി നൽകും. അതേസമയം, നിയമസഭയിൽ കഴിഞ്ഞ ദിവസത്തെ അതേ രീതി തുടരാൻ പ്രതിപക്ഷം. സഭയുമായി സഹകരിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ സഭ നടത്തിപ്പ് പൂർണമായും തടയുന്നതിന് വേണ്ടിയിട്ടുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റെ ആലോചന. ഇന്നും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകില്ല. അതേസമയം, വിഷയത്തിൽ കൃത്യമായി മറുപടി നൽകി മുന്നോട്ടു പോകുക എന്നതാണ് സർക്കാർ നിലപാട്.

പ്രതിഷേധ സമരമെന്ന പേരിൽ പ്രതിപക്ഷം നിയമസഭയിൽ അഴിച്ചുവിട്ട അക്രമം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ സഭാ നടപടികൾ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. സ്‌പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറി കയ്യേറ്റത്തിന് ശ്രമിക്കുന്ന നില വരെയുണ്ടായി. ഇത് നമ്മുടെ നാടിന്റെ ജനാധിപത്യ പാരമ്പര്യത്തിന് ചേർന്നതല്ല എന്ന് പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




