മാലിന്യസംസ്കരണപ്ലാൻ്റ് ഹൈക്കോടതി ഉത്തരവിൻ്റെ ഭാഗമായി പൊളിച്ചു മാറ്റി
കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിൽ അനധികൃതമായി നിർമ്മിക്കുന്ന മാലിന്യസംസ്കരണപ്ലാൻ്റ് ഹൈകോടതി ഉത്തരവിൻ്റെ ഭാ ഗമായി പൊളിച്ചു മാറ്റി. ക്ഷേത്രത്തിൻ്റെ വടക്ക് ഭാഗത്തും, കിഴക്ക് ഭാഗത്ത് ദേവസ്വം ഓഫീസിനോട് ചേർന്നുമുള്ള എല്ലാ നിർമ്മാണങ്ങളും എത്രയും പെട്ടന്ന് പൊളിച്ചുമാറ്റി വിവരം കോടതിയെ അറിയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്.
.

.
ജനവാസകേന്ദ്രത്തിൽ നിയമവിരുദ്ധമായി നിർമ്മിക്കുന്ന പ്ലാൻ്റിനെതിരെ പിഷാരികാവ് ക്ഷേത്രക്ഷേമസമിതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് കെട്ടിട നിർമ്മാണചട്ടങ്ങളും മലിനീകരണ നിയന്ത്രണ ചട്ടങ്ങളും കർശനമായി പാലിച്ചു കൊണ്ടു മാത്രമേ നിർമ്മാണം നടത്താൻ പാടുള്ളൂ എന്ന് കോടതി നിർദ്ദേശിച്ചിട്ടുള്ളതാണ്.
.

.
എന്നാൽ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവൃത്തി നടത്തുവാനാണ് ദേവസ്വം അധികൃതർ ശ്രമിച്ചത്. ഇതിനെതിരെ ക്ഷേമസമിതിക്ക് പുറമെ ക്ഷേത്ര ഊരാള കുടുംബാംഗമായ മുണ്ടയ്ക്കൽ ദേവി അമ്മയും കോടതിയെ സമീപിക്കുകയുണ്ടായി. തുടർന്നാണ് കോടതിയുടെ കർശന ഇടപെടലിൽ ഇന്ന് പ്ലാൻ്റ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്.



