ശബരിമല സ്വർണ മോഷണക്കേസ്: തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
.
ശബരിമല സ്വർണ മോഷണക്കേസില്‍ അറസ്റ്റിലായ തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിളപ്പാളി കേസിലാണ് മൂന്നാം തീയതിയില്‍ വാദം കേൾക്കുക. ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. തന്ത്രിക്കായി മുതിർന്ന അഭിഭാഷകൻ കെ രാമൻപിള്ള ഓൺലൈനായി ഹാജരായി.

അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ സിംഗിൾ ബഞ്ച് ഉന്നയിച്ച ആശങ്കകൾക്കൊപ്പം ചർച്ചയാകേണ്ട ഒന്നാണ് ഇക്കാര്യത്തിലെ ഡിവിഷൻ ബഞ്ചിൻ്റെ നിലപാട്. എസ് ഐ ടി നടത്തുന്ന അന്വേഷണത്തെ ഡിവിഷൻ ബഞ്ച് പ്രശംസിക്കുമ്പോൾ, ചില പ്രതികൾക്ക് ജാമ്യം ലഭിച്ചത് മാത്രം ചൂണ്ടിക്കാട്ടി, സിംഗിൾ ബഞ്ച്, അന്വേഷണ സംഘത്തെ വിമർശിക്കുകയായിരുന്നു. എന്നാൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ബഞ്ചിൻ്റെ പ്രശംസയേക്കാൾ പ്രചാരം ലഭിച്ചത് ജാമ്യ വിഷയം മാത്രം കൈകാര്യം ചെയ്യുന്ന സിംഗിൾ ബഞ്ചിൻ്റെ വിമർശനത്തിനായിരുന്നു.

ശബരിമല സ്വർണ്ണ മോഷണക്കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് ദേവസ്വം ബഞ്ച് എന്നറിയപ്പെടുന്ന ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ്. ഈ ബഞ്ചിൻ്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എസ് ഐ ടി അന്വേഷണ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കുന്നതും ഇതേ ബഞ്ചിന് മുന്നിലാണ്. ദേവസ്വം ബഞ്ചിന് എസ് ഐ ടി യുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയുമില്ലെന്ന് മാത്രമല്ല ഒന്നിലേറെ തവണ അന്വേഷണ സംഘത്തെ പ്രശംസിക്കുകയും ചെയ്തു.

നിർഭയമായി അന്വേഷണം മുന്നോട്ട് കൊണ്ടു പോകൂ എന്നാണ് ഏറ്റവും ഒടുവിലത്തെ ഇടക്കാല ഉത്തരവിൽ അന്വേഷണ സംഘത്തോട് ദേവസ്വം ബഞ്ച് പറഞ്ഞത്. കേവലം സങ്കൽപങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ എസ് ഐ ടി ക്കെതിരെ കുപ്രചരണം നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.



