ആത്മഹത്യ ചെയ്ത ദീപക്കിന്റെ മാതാപിതാക്കളെ എം മെഹബൂബ് സന്ദർശിച്ചു
.
കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ മാതാപിതാക്കളെ സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് സന്ദർശിച്ചു. സ്ത്രീസൗഹൃദ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ദുരന്തമാണ് ദീപക്കിന്റെ മരണം. സമൂഹമാധ്യമങ്ങൾ തെറ്റായി ഉപയോഗിക്കപ്പെടുന്നു. സ്വാഭാവികമായ നീതി ദീപക്കിന് ലഭിച്ചില്ല. അഭിമാനക്ഷതം മൂലമാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദീപക്കിന്റെ മാതാപിതാക്കളായ ചോയിയോടും കന്യകയോടും കുടുംബാംഗങ്ങളോടും ഏറെനേരം സംസാരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി കെ ബൈജു, ജില്ലാ കമ്മിറ്റി അംഗം എൽ രമേശൻ, വളയനാട് ലോക്കൽ സെക്രട്ടറി തിലകരാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഷിംജിതയെ പുറത്തുവിടരുത്. തക്കതായ ശിക്ഷ നൽകണമെന്നും എന്നാലേ, കുടുംബത്തിന് നീതി കിട്ടുകയുള്ളൂവെന്നും മാതാപിതാക്കൾ പറഞ്ഞു. നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഈ അവസ്‌ഥ ലോകത്ത് ഒരു മാതാപിതാക്കൾക്കും വരരുതെന്നും അവർ പറഞ്ഞു.

ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് മനംനൊന്ത് ജീവനൊടുക്കിയ നിലയിൽ കഴിഞ്ഞ ഞായറാഴചയാണ് ദീപക്കിനെ കണ്ടത്. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തക ഷിംജിത മുസ്തഫയെ ബുധനാഴ്ച വടകരയിലെ ബന്ധുവീട്ടിൽ വെച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് കാട്ടി ഷിംജിത സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചത്.




