കേസിന്റെ പേര് പറഞ്ഞ് പ്രകോപനം; വീടിന്റെ പുറത്തിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് യുവാക്കൾ
.
കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ മര്‍ദിച്ച് യുവാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംനടയിലെ കിരണിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. നാല് യുവാക്കളാണ് മര്‍ദനത്തിന് പിന്നില്‍. സംഭവത്തില്‍ ശൂരനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കിരണിന്റെ വീടിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്നു യുവാക്കള്‍. ഇതിനിടെ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു.

കിരണിനെ യുവാക്കള്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ കിരണ്‍ വീടിന് പുറത്തേയ്ക്ക് വന്നു. തൊട്ടുപിന്നാലെ യുവാക്കള്‍ ചേര്‍ന്ന് കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം കിരണിന്റെ മൊബൈല്‍ ഫോണ്‍ സംഘം കവര്‍ന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന കിരണിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനം എടുക്കും വരെയായിരുന്നു ശിക്ഷാവിധി സുപ്രീംകോടതി മരവിപ്പിച്ചത്.

2021 ജൂണ്‍ 12നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയയെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിരണിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പത്ത് വര്‍ഷം തടവും പന്ത്രണ്ട് ലക്ഷം രൂപയുമായിരുന്നു കിരണിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ കാലതാമസം വന്നതോടെ കിരണ്‍ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.



