സ്‌കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം
.
സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂർ ആലപ്പുഴ ജില്ലകൾ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന, മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങൾ ഇന്ന് വേദിയിലെത്തും. ഇന്നലെ ചില മത്സരങ്ങൾ ഏറെ വൈകിയും തുടർന്നിരുന്നു.

തൃശൂരിൽ പകൽ മുഴുവൻ കത്തുന്ന വെയിലാണെണെങ്കിലും കാണികൾക്ക് കുറവില്ല. മത്സരങ്ങൾ കാണാൻ രാത്രി വൈകിയും കാണികൾ കലോത്സവനഗരിയിലേക്ക് ഒഴുകി എത്തി. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. ഇന്നലെ രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്നലെ രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ബി. കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ നൃത്തരൂപത്തിൽ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർത്ഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.




