ഹരിവരാസനം പുരസ്കാരം തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു
.
ശബരിമല : സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു. സന്നിധാനം ഓഡിറ്റോറിയത്തിൽ ബുധനാഴ്‌ച നടന്ന ചടങ്ങിൽ സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവനിൽ നിന്ന് തിരുവിഴ ജയശങ്കർ പുരസ്‌കാരം ഏറ്റുവാങ്ങി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ, എംഎൽഎ കെ യു ജനീഷ് കുമാർ എന്നിവർ പങ്കെടുത്തു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രകലയായ നാഗസ്വരം ജനകീയമാക്കുന്നതിനും, അതുവഴി ഭക്തിഗാന ശാഖയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും പരിഗണിച്ചാണ് ജയശങ്കറിന് പുരസ്കാരം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാഗസ്വര വിദഗ്ദ്ധരിൽ ഒരാളാണ് 85കാരനായ തിരുവിഴ ജയശങ്കർ. അയ്യപ്പ ഭക്തിഗാനങ്ങൾ ഉപകരണ സംഗീത രൂപത്തിൽ (നാഗസ്വര വാദനം) പുറത്തിറക്കിയ ആൽബങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു. പ്രശസ്തമായ അയ്യപ്പ കീർത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാഗസ്വരത്തിലുള്ള ആവിഷ്കാരം അദ്ദേഹം നൽകി. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്തുള്ള തിരുവിഴയാണ് ജയശങ്കറിന്റെ ജന്മനാട്. നിരവധി സംസ്ഥാന, കേന്ദ്ര ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.

സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 2012 മുതൽ ഹരിവരാസനം പുരസ്കാരം നൽകി വരുന്നു. കെ ജെ യേശുദാസ്, കെ ജി ജയൻ, എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ, ഗംഗൈ അമരൻ, കെ എസ് ചിത്ര, പി സുശീല, വീരമണിദാസൻ തുടങ്ങിയവർക്കാണ് മുമ്പ് പുരസ്കാരം ലഭിച്ചിട്ടുള്ളത്.




