KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ മോഷണക്കേസ്: ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച് എൻ വാസു

.

ശബരിമലയിലെ സ്വർണ മോഷണക്കേസില്‍ അറസ്റ്റിലായ എൻ വാസു സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യത്തിനായാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്ന് വാസു പറഞ്ഞു. അതേസമയം, ശബരിമല സ്വർണ മോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടൂർ പ്രകാശിനൊപ്പം സോണിയ ഗാന്ധിയെ സന്ദർശിച്ചെന്ന് എസ്ഐടിക്ക് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിനെ ചോദ്യം ചെയ്യുക.

 

കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണ മോഷണ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. അടൂർ പ്രകാശ് എം പിക്കൊപ്പം ദില്ലിയിൽ സോണിയ ഗാന്ധിയെ സന്ദർശിച്ചെന്ന് പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എസ്ഐടി ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അടൂർ പ്രകാശിനെ ഉടൻ തന്നെ ചോദ്യം ചെയ്യാനുള്ള നീക്കം എസ്ഐടി ആരംഭിച്ചത്.

Advertisements

 

ചോദ്യം ചെയ്യാനായി എസ്ഐടി ഉടൻ തന്നെ നോട്ടീസ് നൽകും. തിങ്കളാഴ്ചയാണ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടത്. അതിനുമുൻപ് അടൂർ പ്രകാശിൻ്റെ ചോദ്യം ചെയ്യൽ കൂടി പൂർത്തിയാക്കാൻ സാധിക്കുമോ എന്നതാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്.  ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 

Share news