KOYILANDY DIARY.COM

The Perfect News Portal

പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് നടുറോഡിൽവെച്ച്‌ 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൈമ്പാലം പള്ളിപ്പുറം മനിയിൽ തൊടിയിൽ ഷിബിൻ ലാൽ (മനു- 35) ആണ് തൃശൂരിൽ നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് 50000 രൂപ കണ്ടെടുത്തു. 40 ലക്ഷം രൂപയാണ് ഷിബിൻ രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരൻ അരവിന്ദിന്റെ കൈയിൽ നിന്നും കവർന്നത്. എന്നാൽ താൻ ഒരു ലക്ഷം രൂപ മാത്രമാണ് കവർന്നതെന്നാണ് ഇയാൾ പറയുന്നത്. ഇയാളുടെ കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ റെയിൻകോട്ടും ഹെൽമറ്റും ധരിച്ച്‌ എത്തിയാണ് പ്രതി പണം തട്ടിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. പന്തീരാങ്കാവ് അക്ഷയ ഫൈനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം ടേക്ക് ഓവർ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഷിബിൻ ലാൽ രണ്ട് ദിവസം മുമ്പ് രാമനാട്ടുകര ഇസാഫ് ബാങ്കിലെത്തി. 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണെന്നും ഇത് ഇസാഫിൽ പണയം വെയ്ക്കാനാണ് താൽപ്പര്യമെന്നും അറിയിച്ചു. ചൊവ്വാഴ്ച ഇസാഫ് ബാങ്ക് അധികൃതർ ഷിബിൻ ലാലിന്റെ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി. ബുധനാഴ്ച പകൽ ഒന്നോടെ സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലെ ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പം അക്ഷയ ഫൈനാൻസിയേഴ്സിനുമുമ്പിലെത്തി. ഈ സമയമാണ്‌ പണമടങ്ങിയ ബാഗ്‌ തട്ടിപ്പറി‍ച്ചത്‌.

 

സ്വർണം ടേക്ക് ഓവർ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. ഷിബിൻ ലാൽ അക്ഷയ ഫൈനാൻസിയേഴ്സിൽ സ്വർണം പണയംവെച്ചിട്ടില്ലെന്നും സ്വർണം പണയംവെച്ച വ്യാജ പണയകാർഡ് നിർമിച്ചതാണെന്നും വ്യക്തമായി.

Advertisements
Share news