ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ഷൈനെ ബൈക്കിൽ മറ്റൊരു ഹോട്ടലിൽ എത്തിച്ച യുവാവിന്റെ അടക്കം മൊഴി എടുക്കും. സംശയാസ്പദമായി ബാങ്ക് ഇടപാടുകൾ നടത്തിയവരോടും വിവരങ്ങൾ തേടും. എഫ്ഐആർ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.

ഷൈൻ ലഹരി ഉപയോഗിക്കുമെന്ന് സമ്മതിച്ചെങ്കിൽ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷമേ കൂടുതൽ വകുപ്പ് ചുമത്തുന്നതിൽ തീരുമാനം എടുക്കു. ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതിൽ ഷൈൻ നൽകിയ വിശദീകരണത്തിൽ പൊലീസിന് തൃപ്തിയില്ല. ഷൈൻ ടോം ചാക്കോ നൽകിയ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം വീണ്ടും നടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് പൊലീസ് ആലോചന.

ഷൈൻ ടോം ചാക്കോക്കെതിരെ ചുമത്തിയിട്ടുള്ള എഫ്ഐആർ ദുർബലം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് മറികടക്കുന്നതിനായി തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തുടർ അറസ്റ്റുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.

